രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും, ലഷ്‌കറെ തയിബയുടെ ഇന്റലിജന്‍സ് മേധാവിയുമായ അസം ചീമ മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം. അതേസമയം ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം, 2006 ജൂലൈയിലെ മുംബൈ ട്രെയിന്‍ സ്ഫോടനം തുടങ്ങിയ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് അസം ചീമയാണ്.

ഇന്ത്യയില്‍ വിവിധ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത വ്യക്തിയാണ് ചീമ. മാപ്പ് റീഡിങ്ങില്‍ വൈദഗ്ധ്യമുള്ള ലഷ്‌കറെ തയിബയുടെ നേതാവാണ് ഇയാള്‍. തീവ്രവാദികളെ പരിശീലിപ്പിക്കുന്നതിലും ഇന്ത്യയിലുടനീളമുള്ള ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന ചീമ പഞ്ചാബി ഭാഷയാണ് സംസാരിച്ചിരുന്നത്. ആറു അംഗരക്ഷകരുമായാണ് ചീമ എപ്പോഴും സഞ്ചരിച്ചിരുന്നത്.

കഴിഞ്ഞ മാസങ്ങളില്‍ നിരവധി ലഷ്‌കറെ ഭീകരര്‍ ദുരൂഹമായി കൊല്ലപ്പെട്ടിരുന്നു . ഇതിനിടെയാണ് അസം ചീമ മരണപ്പെട്ടുവെന്ന വാര്‍ത്ത പരക്കുന്നത്. ഭീകരര്‍ കൊല്ലപ്പെടുന്നതിനു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ പാകിസ്ഥാന്റെ ആരോപണം നിഷേധിച്ച് ഇന്ത്യ രംഗത്തെത്തിയിരുന്നു.

Top