തമിഴ്‌നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു

അടൂര്‍: തമിഴ്‌നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ മുഖ്യ പ്രതിയായ അടൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. അടൂര്‍ പറക്കോട് ലത്തീഫ് മന്‍സിലില്‍ അജ്മലിനെയാണ് അടൂര്‍ പോലീസും തമിഴ്‌നാട് പോലീസും ചേര്‍ന്ന് പിടിച്ചത്. ഒക്ടോബര്‍ ഏഴിന് കൊല്ലം-തിരുമംഗലം പാതയിലെ തെങ്കാശി ശിവഗിരി ചെക്ക്പോസ്റ്റില്‍വെച്ചാണ് 105 കിലോ കഞ്ചാവ് തമിഴ്‌നാട് പോലീസ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അടൂരിലെത്തിയ തമിഴ്‌നാട് ഉദ്യോഗസ്ഥരും അടൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇളമണ്ണൂരിലെ ഒളിവുസങ്കേതത്തില്‍നിന്നാണ് അജ്മലിനെ പിടികൂടിയത്.വാഹനത്തിന്റെ ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശിയായ പുളിയങ്കുടി കര്‍പ്പഗവീഥി സ്ട്രീറ്റില്‍ മുരുഗാനന്ദം എറണാകുളം സ്വദേശി ബഷീര്‍ എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ഇടപാടില്‍ അജ്മലിന്റെ പങ്ക് കണ്ടെത്തിയത്. ഇതോടെ തമിഴ്‌നാട് പോലീസ് അടൂര്‍ പോലീസിന്റെ സഹായം തേടി.

പച്ചക്കറി-പഴം കച്ചവടത്തിന്റെ മറവില്‍ വന്‍തോതില്‍ ലഹരിവസ്തുക്കള്‍ തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടത്തുന്നതിനായി വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരേ സംയുക്തമായി നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും കേരള-തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

Top