ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്രാ പൊലീസ്

ന്യൂഡല്‍ഹി : ഭീമ കൊരെഗാവ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മനുഷ്യവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് മഹാരാഷ്ട്രാ പൊലീസ്. മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് വ്യക്തമായി തെളിവുകളോടെയെന്ന് മഹാരാഷ്ട്ര പൊലീസ് ഡയറക്ടര്‍ ജനറല്‍ പരം ബീര്‍ സിംഗ് പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട 5 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെയും വ്യക്തമായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ടെന്നാണ് മഹാരാഷ്ട്ര പൊലീസിന്റെ വാദം. മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നത് തടഞ്ഞ് സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം ഇതാദ്യമായാണ് വിഷയത്തില്‍ നിലപാടുമായി മഹാരാഷ്ട്രാ പൊലീസും സര്‍ക്കാരും രംഗത്ത് വന്നത്.

മാവോയിസ്റ്റ് പാര്‍ട്ടിയുമായി അടുപ്പം മാത്രമല്ല മാവോയിസ്റ്റ് പാര്‍ട്ടി നിര്‍ദേശങ്ങളും ഇവര്‍ ഏറ്റെടുത്തതായി മഹാരാഷ്ട്ര പൊലീസ് ആരോപിക്കുന്നു. 5 പേര്‍ക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അറസ്റ്റിലായവര്‍ ഡിസംബര്‍ 31ന്‌
നടന്ന എല്‍ഗര്‍ പരിഷത് പ്രസംഗത്തില്‍ വിദ്വേഷകരമായി പ്രസംഗം നടത്തിയതിന് തെളിവുകളുണ്ടെന്നും മഹാരാഷ്ട്ര പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പരം ബീര്‍ സിംഗ് വ്യക്തമാക്കി.

കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകരായ തെലുങ്കു കവി വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ അറസ്റ്റിനെതിരെ പ്രതിഷേധം കത്തിക്കയറുകയാണ്. അതേസമയം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി നിയമപരമായാണ് മുന്നോട്ട് കൊണ്ടുപോയതെന്ന മുന്‍നിലപാട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിപക് കെസര്‍ക്കര്‍ പറഞ്ഞു.

എന്നാല്‍ അറസ്റ്റിലായവരെ വീട്ടുതടങ്കലിലാക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

Top