ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസില്‍ നാളെ ലോകായുക്ത വിധി പറയും

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസില്‍ നാളെ ലോകായുക്ത വിധി പറയും. ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി. മൂന്നംഗ ബെഞ്ച് നാളെ ഉച്ചയ്ക്ക് വിധി പറയും.

കോണ്‍ഗ്രസ് നേതാവ് ആര്‍ എസ് ശശികുമാര്‍ ആണ് ഹര്‍ജിക്കാരന്‍. കേസില്‍ ഉപലോകായുക്തമാരെ വിധി പറയുന്നതില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ആര്‍ എസ് ശശികുമാര്‍ ഉപഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ മുഖ്യമായി പരാമര്‍ശിച്ചിട്ടുള്ള സിപിഐഎമ്മിന്റെ മുന്‍ എംഎല്‍എയുടെ ജീവചരിത്രം പ്രകാശനം ചെയ്യുകയും അദ്ദേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്ത ഉപലോകായുക്തമാര്‍ക്ക് നിഷ്പക്ഷ വിധിന്യായം നടത്താന്‍ സാധിക്കില്ലെന്ന് ആരോപിച്ചായിരുന്നു ഉപഹര്‍ജി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയെന്ന പരാതിയിലാണ് കേസ്. മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുമെതിരെയാണ് ശശികുമാര്‍ കേസ് നല്‍കിയത്. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടര ലക്ഷം രൂപയും നല്‍കിയത് ചോദ്യം ചെയ്താണ് ആര്‍ എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചത്.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. രണ്ടംഗ ബെഞ്ചിലെ അഭിപ്രായ ഭിന്നത മൂലമാണ് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടത്. അതേസമയം ലോകായുക്ത നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാല്‍ വിധി സര്‍ക്കാരിന് നിര്‍ണായകമാണ്. 2018 ലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

 

Top