ജമ്മു കശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ദില്ലി: ജമ്മു കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പാക് അധീന കശ്മീര്‍ നെഹ്‌റുവിന്റെ അബദ്ധമെന്ന് അമിത് ഷാ വിമര്‍ശിച്ചു. രൂക്ഷമായ വാക്‌പോരാണാ ഭരണ – പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഈ ബില്ലിന് മേല്‍ നടന്നത്. ജമ്മു കശ്മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായി സംവരണം ചെയ്യുമെന്ന് അമിത് ഷാ വ്യക്തമാക്കി.

ബില്ല് ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സഭയില്‍ അമിത് ഷാ യും അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മിലാണ് വാക്പോര് നടന്നത്. കശ്മീരിലെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പങ്കിനെ കുറിച്ച് ചര്‍ച്ച ചെയ്ടാന്‍ അധിര്‍ രഞ്ജന്‍ ചൗധരി വെല്ലുവിളിക്കുകയും ഇത് അമിത് ഷാ ഏറ്റെടുക്കുകയും ചെയ്തു. കശ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ ഖാപ് പഞ്ചായത്താക്കി മാറ്റിയെന്നും വാഗ്ധാനം ചെയ്ത തൊഴില്‍ പോലും ജമ്മുകശ്മീരില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ചിലര്‍ക്ക് ജാതി രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് താത്പര്യം. മോദി സര്‍ക്കാര്‍ പിന്നോക്ക വിഭാഗക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കും. 1.5 ലക്ഷത്തോളം പേരാണ് ഭീകരപ്രവര്‍ത്തനം കൊണ്ട് ജമ്മുകശ്മീരില്‍ ദുരിതം അനുഭവിച്ചുകൊണ്ടിരുന്നത്. ഭീകരപ്രവര്‍ത്തനം കശ്മീരില്‍ വര്‍ധിച്ചപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയില്ല. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. ജമ്മുകശ്മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവര്‍ക്കായി സംവരണം ചെയ്യും.

ജമ്മു കശ്മീരില്‍ 2023 ന് ശേഷം ഒരു കല്ലേറ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. നെഹ്‌റുവിന്റെ കാലത്ത് ജമ്മുകശ്മീരില്‍ സംഭവിച്ചത് അബദ്ധങ്ങളാണ്. അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീര്‍ സുരക്ഷിതമായി. അമിത് ഷായും പ്രതിപക്ഷവും തമ്മില്‍ നെഹ്‌റുവിനെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ തര്‍ക്കമുണ്ടായി. എന്നാല്‍ താന്‍ നെഹ്‌റു പറഞ്ഞതാണ് പരാമര്‍ശിക്കുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത പരാമര്‍ശങ്ങളാണ് അമിത് ഷാ നടത്തുന്ന് ഡിഎംകെ എംപി എ രാജ വിമര്‍ശിച്ചു. നെഹ്‌റുവിന്റെത് ചരിത്രപരമായ അബദ്ധങ്ങളെന്ന അമിത് ഷായുടെ പരാമര്‍ശത്തില്‍ വീണ്ടും ബഹളം ഉണ്ടായി. അമിത് ഷായ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാര്‍ പ്രതിപഷേധിക്കുകയും പിന്നാലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നെഹ്‌റുവിന് അബദ്ധമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും ബഹളം എങ്കില്‍ ഹിമാലയന്‍ അബദ്ധമെന്ന് പറഞ്ഞിരുന്നെങ്കില്‍ പ്രതിപക്ഷ എംപിമാര്‍ രാജിവെച്ചേനെയെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

Top