ലോക്ഡൗണിന് പുതിയ മാനദണ്ഡം വന്നേക്കും; അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ട് വരുന്നത് അടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കൊവിഡ് പ്രതിവാര അവലോകന യോഗം ചര്‍ച്ച ചെയ്യും. ലോക്ക്ഡൗണ്‍ രീതി പരിഷ്‌ക്കരിക്കുന്നതും കൊവിഡ് കരുതലിന് പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതുമാണ് പ്രധാന അജണ്ടകള്‍.

ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുന്നതിന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച പ്രകാരം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. നിയമസഭയിലും പുറത്തും രാഷ്ട്രീയ പാര്‍ട്ടികളും വിദഗ്ദ്ധരും വ്യാപാരികളും ഉന്നയിച്ച പ്രശ്‌നങ്ങള്‍ യോഗത്തില്‍ പരിഗണിക്കും.

രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുള്ള ബദല്‍ നടപടിയാണ് ആലോചനയില്‍. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും.

രോഗവ്യാപനം ഇല്ലാത്തയിടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിര്‍ദേശം. പരിപൂര്‍ണ്ണമായി ഇളവുകള്‍ നല്‍കുന്നതിന് എതിരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാടും സര്‍ക്കാര്‍ പരിഗണിക്കും. എന്നാല്‍ ഓണക്കാലവും, നിയന്ത്രണങ്ങള്‍ക്ക് എതിരായ പ്രതിഷേധവും കണക്കിലെടുത്തു കൂടുതല്‍ ഇളവുകള്‍ക്ക് തന്നെയാണ് സാധ്യത. ഒരുവശത്ത് മുഴുവന്‍ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകള്‍ മറുവശത്ത് ലോക്ക്ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധവും മുഴുവന്‍ തുറന്നിടരുതെന്ന കേന്ദ്ര നിര്‍ദ്ദേശവും, വലിയ സമ്മര്‍ദ്ദത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക്ഡൗണ്‍ രീതി എന്തായാലും കേരളം മാറ്റും. വിദഗ്ധസമിതിയുടെ ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഇന്ന് ചേരുന്ന അവലോകന യോഗം പരിഗണിക്കും. രോഗമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദര്‍ശിച്ച കേന്ദ്രസംഘവും ഊന്നല്‍ നല്‍കിയത്.

Top