കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വന്നേക്കും

ഡല്‍ഹി: കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വന്നേക്കും. ഇന്നലെ രാത്രി ഇരു പാര്‍ട്ടികളുടെയും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നു. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പങ്കെടുത്തു. ഉത്തര്‍ പ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര അടക്കം 8 സംസ്ഥാനങ്ങളിലെ പട്ടികയ്ക്ക് രൂപം നല്‍കി എന്നാണ് വിവരം. നിലവിലെ പല സിറ്റിംഗ് എം പിമാര്‍ക്കും സീറ്റ് ഇല്ലെന്നാണ് വിവരം.

ബിജെപി 150 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കേരളത്തില്‍ നാല് സീറ്റുകളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. കോണ്‍?ഗ്രസ് വിട്ട് എത്തിയ പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹം ശക്തമാണ്. സഖ്യ കക്ഷികളുമായുള്ള സീറ്റ് ധാരണ വൈകിയതാണ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകാന്‍ കാരണം. മാര്‍ച്ച് മൂന്നിന് പുറത്തുവിട്ട ഒന്നാംഘട്ട പട്ടികയില്‍ 16 സംസ്ഥാനങ്ങളിലെ 195 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവര്‍ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടകയില്‍ ഇടംപിടിച്ചിരുന്നു.

മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് യോഗം മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപം നല്‍കി. കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ് ചിന്ദ്വാരയില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് പട്ടികയില്‍ മുതിര്‍ന്ന പല നേതാക്കളും മത്സരിക്കും എന്നാണ് വിവരം.

Top