കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരള സ്‌കൂളുകളിൽ സപ്ലിമെന്ററി പുസ്തകമായി ഓഗസ്റ്റിൽ എത്തും

തിരുവനന്തപുരം : 12–ാം ക്ലാസിലെ പാഠപുസ്തകങ്ങളിൽ നിന്ന് എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു സപ്ലിമെന്ററി പുസ്തകമായി ഓഗസ്റ്റിൽ ലഭിക്കും. ഇതു തയാറാക്കുന്നതിനുള്ള നടപടി എസ്‌സിഇആർടി ആരംഭിച്ചു. ചരിത്രം, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ കേന്ദ്രം നടത്തിയ ഒഴിവാക്കലുകളാണു കേരളം പ്രത്യേക പാഠപുസ്തമാക്കി പഠിപ്പിക്കാൻ ഒരുങ്ങുന്നത്. ഓരോ വിഷയത്തിലും 8 പേരുടെ സമിതിയെ നിയോഗിച്ചാണു സപ്ലിമെന്ററി പുസ്തകം തയാറാക്കുന്നത്. ഇതു നാലു പുസ്തകങ്ങളായി തന്നെ ഇറക്കണോ എന്നതടക്കമുള്ള കാര്യങ്ങൾ സമിതി തീരുമാനിക്കും.

പല പുസ്തകങ്ങളിലും വിവിധ പാഠഭാഗങ്ങളിലെ പാരഗ്രാഫും വരികളുമൊക്കെയാണു കേന്ദ്രം ഒഴിവാക്കിയിരിക്കുന്നത്. ഇതു മാത്രം പ്രത്യേക പാഠപുസ്തകമായി ഇറക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാൽ ഒഴിവാക്കിയവയെ സമഗ്രമായ പാഠരൂപത്തിലേക്കു മാറ്റി പുസ്തകമാക്കുകയാണു സമിതിയുടെ ദൗത്യം.

ഗുജറാത്ത് കലാപം, അടിയന്തരാവസ്ഥ, മുഗൾ ചരിത്രം, മൗലാന അബുൽകലാം ആസാദിനെക്കുറിച്ചുളള പാഠഭാഗങ്ങൾ, ഗോഡ്സെയെക്കുറിച്ചുള്ള പരാമർശം തുടങ്ങിയവയാണ് എൻസിഇആർടി 12–ാം ക്ലാസ് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയത്. ഹിന്ദു രാഷ്ട്രവാദികളെ ഗാന്ധിജി ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ഹിന്ദു–മുസ്‌ലിം ഐക്യ സങ്കൽപത്തെ തീവ്രഹിന്ദുത്വ വാദികൾ എതിർത്തിരുന്നു എന്നതടക്കമുള്ള പരാമർശങ്ങളും ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുളള ഒഴിവാക്കലുകളാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇവ പഠിപ്പിക്കാൻ കേരളം ബദൽ മാർഗം നടപ്പാക്കുന്നത്.

എൻസിഇആർടിയുടെ 44 പാഠപുസ്തകങ്ങളാണ് എസ്‌സിഇആർടി പകർപ്പവകാശം വാങ്ങി ഇവിടെ അച്ചടിച്ചു ഹയർ സെക്കൻഡറി വിദ്യാർഥികൾക്കു നൽകുന്നത്. ഇതിൽ സയൻസ് വിഷയങ്ങളിലെ ഒഴിവാക്കലുകൾ കേരളവും അംഗീകരിക്കുന്നുണ്ട്. 10 വരെ ക്ലാസുകളിൽ കേരളത്തിനു സ്വന്തം പാഠപുസ്തകമായതിനാൽ കേന്ദ്രത്തിന്റെ ഒഴിവാക്കലുകൾ ബാധിക്കില്ല.

Top