‘നിയമസഭ സമ്മേളന ഷെഡ്യൂള്‍ മാറ്റണം’: പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി

തിരുവനന്തപുരം: നിയമസഭ സമ്മേളന ഷെഡ്യൂള്‍ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി. കെപിസിസി ജാഥ കണക്കില്‍ എടുത്താണ് മാറ്റം ആവശ്യപ്പെട്ടത്.സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചില്‍ നിന്ന് രണ്ടിലേക്ക് മാറ്റണം.ഫെബ്രുവരി 9 മുതല്‍ 25 വരെ ജാഥ ഉള്ളതിനാല്‍ ഈ ദിവസങ്ങളിലെ ഷെഡ്യൂള്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 25 മുതല്‍ തുടങ്ങാനാണ് തീരുമാനം.

പുതുവര്‍ഷത്തിലെ ആദ്യസഭാ സമ്മേളനം സംഭവബഹുലമായിരിക്കുമെന്നുറപ്പ്.. നവകേരളയാത്രയും സംഘര്‍ഷങ്ങളും ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ വരെയെത്തിയ വിവാദങ്ങള്‍. അടിക്ക് തിരിച്ചടി ലൈനിലെ ഭരണ-പ്രതിപക്ഷ പോര് ഇനി സഭാതലത്തിലേക്ക്. മുമ്പില്ലാത്ത വിധം തുടരുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലെ വാഗ് യുദ്ധത്തിന് സഭക്കുള്ളിലേക്കെത്തുമ്പോള്‍ വീര്യമേറും. ഗവര്‍ണ്ണര്‍- സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പാരമ്യത്തിലെത്തി നില്‍ക്കെയാണ് നയപ്രഖ്യാപനപ്രസംഗം വരുന്നത്. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ സൂചിപ്പിച്ചു. എന്നാല്‍ പ്രസംഗത്തിന്‍രെ കരടില്‍ വിശദീകരണം ചോദിച്ചും മുഴുവന്‍ വായിക്കാതെ വിട്ടുമെല്ലാം സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാജ്ഭവന്‍് മുന്നില്‍ അവസരങ്ങള്‍ ഇനിയും ബാക്കി . ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണ്ണര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ വരെ പ്രസംഗത്തിലുള്‍പ്പെടുത്താനും സാധ്യതയേറെ പ്രസംഗിക്കാനെത്തുമ്പോോള്‍ ഗവര്‍ണ്ണര്‍ക്കെതിരെ ഭരണപക്ഷപക്ഷ നിരയില്‍ നിന്ന് പ്ലക്കാര്‍ഡോ ബാനറോ വരുമോ എന്ന ആകാംക്ഷയും ബാക്കി.

സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാന ബജറ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കയ്യടിനേടാനുള്ള അവസരമാണ് മുന്നിലെങ്കിലും കാശില്ലാത്തത് വലിയ തിരിച്ചടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയബലാബലത്തിന്‍െ വേദികൂടിയാകും സഭാസമ്മേളനം.

Top