ചീഫ് ജസ്റ്റീസിനെതിരെ പ്രതിഷേധിച്ച ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസിനെതിരെ പ്രതിഷേധിച്ച ജഡ്ജിമാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് ആവശ്യം. ചീഫ് ജസ്റ്റീസിന്റെ കോടതിയിലാണ് ഇത് സംബന്ധിച്ച് ആവശ്യമുയര്‍ന്നത്. അഭിഭാഷകനായ ആര്‍.പി.ലുത്രയാണ് ഈ ആവശ്യവുമായി രംഗത്തിയത്.

നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാര്‍ ശ്രമിക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് അധികാരമുണ്ടെന്നും ലുത്ര വാദിച്ചു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും ഇടയിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നും ചര്‍ച്ചകള്‍ തുടരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ചെലമേശ്വര്‍ അടക്കമുള്ള ജഡ്ജിമാരുമായി ഇന്നലെ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

ഇന്ന് കോടതി ചേരുന്നതിന് മുന്‍പ് ജഡ്ജിമാരെ അനുനയിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനായിരുന്നു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ നീക്കം. എന്നാല്‍ ഇന്നലെ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇന്നും സമവായ ചര്‍ച്ചകള്‍ തുടരുന്നത്.

അതേസമയം നാളെയോടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷിലാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍. പ്രതിഷേധമുയര്‍ത്തിയ ജഡ്ജിമാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറിയച്ചതോടെ ഉടന്‍ തന്നെ കൊളീജിയം വിളിച്ചു ചേര്‍ക്കും. എന്നാല്‍ ആദ്യഘട്ടത്തില്‍ പ്രതിനിധികള്‍ മുഖേന ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയ ശേഷമേ കൊളീജിയം വിളിച്ച് ചേര്‍ക്കുകയുള്ളു.

പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് ജൂനിയര്‍ ജഡ്ജിമാര്‍ നിലപാടെടുത്തതോടെ ഇന്ന് ഫുള്‍കോര്‍ട്ട് ചേരാനുള്ള സാധ്യതകളും മങ്ങി. ജഡ്ജിമാര്‍ എല്ലാവരും തന്നെ ഇന്ന് സുപ്രീംകോടതിയില്‍ എത്തും. കോടതി നടപടികളെ പ്രശ്‌നം ബാധിക്കില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

ബുധാനാഴ്ച മുതല്‍ ആധാറുമായി ബന്ധപ്പെട്ട കേസുകളും ശബരിമല സ്ത്രീപ്രവേശനം അടക്കമുള്ള കേസുകളും ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കാന്‍ ആരംഭിക്കും.

അതേസമയം, നാളെ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസും സുപ്രീംകോടതി പരിഗണിക്കും. ഇതോടെ നാളെയോടെ കൊളീജിയം വിളിച്ച് ചേര്‍ത്ത് പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍.

Top