ഷെഫീന്റെ ഐഎസ് ബന്ധത്തിന് തെളിവുകളുണ്ടെന്ന് എന്‍ഐഎ ; കേസില്‍ നാളെയും വാദം തുടരും

hadiya

ന്യൂഡല്‍ഹി: ഷെഫീന്‍ ജഹാന്റെ തീവ്രവാദ ബന്ധത്തിന് തെളിവുകളുണ്ടെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്റെ അഭിഭാഷകന്‍ ശ്യാം ദിവാന്‍.

ഐഎസ് റിക്രൂട്ടര്‍ മന്‍സി ബുറാഖിയോട് ഷെഫീന്‍ സംസാരിച്ചതിന് തെളിവുകളുണ്ടെന്നും, ഒരാളെ ഐഎസില്‍ ചേര്‍ത്താല്‍ എത്ര രൂപ കിട്ടുമെന്നും ഷെഫീന്‍ ജഹാന്‍ ചോദിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി.

ഷെഫീന്‍ ജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണെന്നും, കേസിന്റെ വിധി വര്‍ഗ്ഗീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ വാദത്തിന് ബലം നല്‍കുന്നതാവാം എന്‍ഐഎ അന്വേഷണ സംഘം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

മഞ്ചേരിയിലെ സത്യസരണി ഒട്ടേറെപ്പേരെ മതം മാറ്റിയിട്ടുണ്ടെന്നും, ഹാദിയ മാധ്യമങ്ങളോട് പറഞ്ഞതില്‍ ഈ സംഘനകളുടെ സ്വാധീനമുണ്ടെന്ന് എന്‍ഐഎ പറഞ്ഞെന്നും, കേസ് വര്‍ഗീയ മാനമുള്ളതാണെന്നും തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നും അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, എന്‍ഐഎയുടെ അന്വേഷണം കോടതിയലക്ഷ്യമാണെന്ന് ഷെഫീന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

ഹാദിയയുടെ വാദം കേള്‍ക്കുന്നില്ലെന്നും,വ്യക്തിസ്വാതന്ത്രത്തിന്റെ പ്രശ്‌നത്തിന് വര്‍ഗ്ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘തെറ്റായ തീരുമാനമാണെങ്കിലും അത് അവളുടെ തീരുമാനമാണ്, അതിന്റെ അനന്തര ഫലം അവള്‍ അനുഭവിക്കുമെന്നും’ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു.

ഒരു സ്ത്രീക്ക് അവരുടെ ജീവിതം തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് ഷെഫീന്‍ ജഹാനും കോടതിയില്‍ വ്യക്തമാക്കി.

അതേസമയം, വാദത്തിനിടെ സുപ്രീംകോടതി സ്റ്റോക്കോം സിന്‍ഡ്രോം പരാമര്‍ശിച്ചു.

ബന്ദികള്‍ക്കു റാഞ്ചികളോട് ഇഷ്ടം തോന്നുന്ന മാനസിക നിലയാണു സ്റ്റോക്കോം സിന്‍ഡ്രോം എന്നറിയപ്പെടുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ തീരുമാനം സ്വന്തമാണെന്നു പറയാനാകില്ല.

എന്നാല്‍ ഹാദിയ കേസുമായി പരാമര്‍ശത്തെ ബന്ധപ്പെടുത്തേണ്ടെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിരീക്ഷിച്ചു.

ജസ്റ്റിസ് ദീപക് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഇന്നുതന്നെ ഹാദിയയെ കേള്‍ക്കണമെന്ന ഷെഫീന്റെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചു.

സുപ്രീംകോടതിയില്‍ ഹാദിയയുടെ വാദം തുടരുകയാണ്.

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്‍ അശോകന്റെ ഹര്‍ജി കോടതി തള്ളി.

തുറന്ന കോടതിയിലാണ് ഹാദിയയുടെ വാദം കേള്‍ക്കുന്നത്.

ഹാദിയ കേസില്‍ നാളെയും വാദം തുടരും. ഉന്നയിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കുന്നതിനായാണ് നാളെയും വാദം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.

കനത്ത സുരക്ഷയിലാണ് ഹാദിയ കോടതിയില്‍ എത്തിയത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ഹാദിയയെ കോടതിയിലേക്ക് കൊണ്ടുവന്നത്.

താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് എന്‍.ഐ.എ.യ്ക്ക് നല്‍കിയ മൊഴിയിലും, കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ഹാദിയ വ്യക്തമാക്കിയിരുന്നു.

Top