ലൈംഗികാതിക്രമ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തൽ; ജഡ്ജിമാർക്ക് ബാധകമല്ലെന്ന് ഹൈക്കോടതി

ലാത്സംഗ ഇരകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കുറ്റകരമാക്കുന്ന നിയമം ജഡ്ജിമാര്‍ക്ക് ബാധകമല്ലെന്ന് ഹൈക്കോടതി. കോടതി ഉത്തരവില്‍ അതിജീവിതയുടെ പേര് പരാമര്‍ശിച്ച കാട്ടാക്കട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന ആവശ്യം തീര്‍പ്പാക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. ഇരയുടെ ഐഡന്റിറ്റി അച്ചടിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്ക് മാത്രമേ ഐപിസിയിലെ 228എ വകുപ്പ് എ ബാധകമാകൂവെന്ന് കോടതി വ്യക്തമാക്കി.

ലൈംഗിക പീഡന കേസിലെ പ്രതിയായ സൈജു എ വിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ ഉത്തരവിലാണ് ജാമ്യം റദ്ദാക്കാന്‍ വിസമ്മതിച്ച മജിസ്ട്രേറ്റ്, ഇരയുടെ വ്യക്തിത്വവും വെളിപ്പെടുത്തിയത്. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മേല്‍ക്കോടതിയുടെ വെബ്സൈറ്റിലും പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരുന്നു. മജിസ്ട്രേറ്റിന്റെ ഉത്തരവ് നിപുന്‍ സക്സേന, എഎന്‍ആര്‍ vs യൂണിയന്‍ ഓഫ് ഇന്ത്യ & ഒആര്‍എസ് കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് വാദിച്ചാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്.ബലാത്സംഗത്തിന് ഇരയാകുന്നവരുടെ ഐഡന്റിറ്റി അശ്രദ്ധമായി വെളിപ്പെടുത്തുന്നതിനെ കുറ്റകരമാക്കുന്ന 228എ വകുപ്പ് കോടതിക്ക് ബാധകമാകില്ലെന്ന് വിധിച്ച ഹൈക്കോടതി, അതിജീവിതയുടെ വിവരങ്ങൾ രഹസ്യമാക്കാൻ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു. ഒപ്പം തന്റെ പേര് വെളിപ്പെടുത്തിയ മജിസ്‌ട്രേറ്റിനെതിരെ നടപടിയെടുക്കണമെന്ന അതിജീവിതയുടെ ആവശ്യം തള്ളുകയും ചെയ്തു. ജഡ്ജിമാർക്ക് (പ്രൊട്ടക്ഷൻ) ആക്‌ട് നൽകുന്ന പ്ലീനറി സംരക്ഷണം എടുത്തുപറഞ്ഞ ഉത്തരവിൽ മജിസ്‌ട്രേറ്റ് ജുഡീഷ്യൽ ചുമതലകൾ നിർവഹിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

വ്യക്തിത്വം വെളിപ്പെടുത്താന്‍ കുറ്റാരോപിതനായ പോലീസ് ഉദ്യോഗസ്ഥന്‍ മജിസ്ട്രേറ്റിനെ സ്വാധീനിച്ചുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. സംഭവം തന്റെ കരിയറിനെ ദോഷകരമായി ബാധിച്ചുവെന്നും അതിജീവിത കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ മജിസ്ട്രേറ്റിനെതിരായ നടപടി നിരസിച്ച കോടതി, വിധി എല്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും, പ്രത്യേകിച്ച് ക്രിമിനല്‍ കുറ്റങ്ങള്‍ കൈകാര്യം ചെയ്യാന്‍ അധികാരമുള്ളവര്‍ക്ക് കൈമാറാനും രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.സമാനമായ പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിന് കേരള ജുഡീഷ്യല്‍ അക്കാദമിയില്‍ പരിശീലനം നല്‍കണമെന്നും ശുപാര്‍ശ ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഹര്‍ജിക്കാരിയുമായി ബന്ധപ്പെട്ട ഉത്തരവുകളും നടപടികളും രഹസ്യമാക്കാനുള്ള നടപടി പൂര്‍ത്തിയാക്കണമെന്നും മജിസ്ട്രേറ്റിന് കോടതി നിര്‍ദേശം നല്‍കി.

Top