ലാവ്ലിന്‍ കേസ് വീണ്ടും നീട്ടി; അഞ്ച് വര്‍ഷത്തിനിടെ ഇത് 34ആം തവണയാണ് മാറ്റിവെക്കുന്നത്

ദില്ലി: എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും നീട്ടിവച്ചു. കേസ് പരിഗണിക്കുന്ന പുതിയ തീയതി വ്യക്തമാക്കിയിട്ടില്ല. സിബിഐയുടെ മുതിന്ന അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് കോടതി കേസ് മാറ്റിവച്ചത്. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോള്‍ സിബിഐ യുടെ സീനിയര്‍ അഭിഭാഷകന്‍ എത്തിയിരുന്നില്ല. അല്‍പ്പസമയത്തിന് ശേഷം പരിഗണിക്കണം എന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പിന്നീട് പരിഗണിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹര്‍ജികള്‍ മാറ്റുകയായിരുന്നു.

അഞ്ച് വര്‍ഷത്തിനിടെ ഇതുവരെ 34 തവണയാണ് ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ജൂലൈയില്‍ കേസ് പരിഗണിച്ച വേളയിലും കേസ് മാറ്റിവയ്ക്കണമെന്ന് സിബിഐ ആവശ്യമുന്നയിച്ചിരുന്നു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ അപ്പീല്‍ നല്‍കിയത്.

ലാവ്ലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് ഇകെ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് ആധാരം. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് കേസിലെ പ്രധാന ആരോപണം.

Top