ഇടുക്കിയിലെ ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യണം, പ്രശ്നപരിഹാരത്തിന് പ്രത്യേക നിയമ സഭാസമ്മേളനം വേണം; യു.ഡി.എഫ്

ഇടുക്കി: ജില്ലയിലെ ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യാത്തതില്‍ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ്. പ്രശ്നപരിഹാരത്തിന് പ്രത്യേക നിയമ സഭാസമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. 2020 ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മൂന്നാര്‍ ട്രൈബ്യൂണലിന് കീഴിലുള്ള പ്രദേശങ്ങള്‍ പുനര്‍ നിര്‍ണ്ണയം നടത്താന്‍ തീരുമാനിച്ചത്. നിര്‍മാണ നിയന്ത്രണമുള്ള എട്ട് വില്ലേജുകളില്‍ ആനവിലാസം വില്ലേജിനെ ഒഴിവാക്കിയതല്ലാതെ തുടര്‍നടപടികളുണ്ടായിട്ടില്ല. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സംഘടനയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടലുണ്ടായതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമായി. മൂന്നാറുള്‍പ്പെടെ ഒന്പത് പഞ്ചായത്തുകളില്‍ മൂന്ന് നിലയില്‍ കൂടുതലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്കോടതി വിലക്കേര്‍പ്പെടുത്തി. വിവര ശേഖരണത്തിനായി അമിക്കസ് ക്യൂറിയെയുംകോടതി നിയോഗിച്ചു. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് കോടതി ഇടപെടലിന് കാരണമെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

മൂന്നാര്‍ മേഖലയെ പുനര്‍നിര്‍ണ്ണയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ മൂന്നാറുമായി ബന്ധമില്ലാത്ത ശാന്തന്‍പാറ , ഉടുമ്പന്‍ചോല, വെള്ളത്തൂവല്‍, ബൈസണ്‍വാലി, പഞ്ചായത്തുകളടക്കം പകുതിയിടങ്ങളിലെ പ്രശ്നങ്ങള്‍ ഒഴിവാകും. അതിനായി നിയമനിര്‍മാണം നടത്തണമെന്നും യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടു. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണക്കുമെന്ന് പറഞ്ഞ യു.ഡി.എഫ് നടപടികള്‍ വൈകിയാല്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുമെന്ന മുന്നറിയിപ്പും നല്‍കി.

Top