കെഎസ്‍യു സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. കെഎസ്‍യു സംസ്ഥാന കമ്മിറ്റിയാണ് ചൊവ്വാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‍യു സെക്രട്ടേറിയേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് നേതാക്കൾ ഉൾപ്പടെയുള്ളവരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റി ബന്ദിന് ആഹ്വാനം ചെയ്തത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് കെ.എസ്.യു നടത്തിയ മാർച്ചിലാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. പ്രവർത്തകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ഒരു പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി.

പ്രതിഷേധ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഒത്തുകളിക്കുകയാണ്. അത്‌കൊണ്ട് തന്നെ ഈ അവസ്ഥയ്‌ക്കെതിരെ ഏത് വിധേനയും പോരാടുമെന്നാണ് വി.ഡി സതീശൻ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് സംസാരിച്ചു കഴിഞ്ഞതിന് ശേഷമാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്.

ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകർക്കു നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാലും പ്രവർത്തകർ സ്ഥലത്ത് നിന്നും പിരിഞ്ഞുപോകാൻ തയ്യാറായില്ല. പിന്നീട് പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രവർത്തകയ്ക്കു നേരെ പ്രയോഗിക്കുകയായിരുന്നു. പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ സെക്രട്ടറിയേറ്റ് പരിസരത്ത് നിന്ന് നീക്കുകയാണുണ്ടായത്.

Top