‘രാജ്യം ആദ്യം മുതല്‍ ഹിന്ദു രാഷ്ട്രമായിരുന്നു’; ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ

ഗുജറാത്ത്: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റേണ്ട ആവശ്യമില്ലെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ‘ഹിന്ദുത്വ’ എന്നാല്‍ രാജ്യത്തിന്റെ ഐക്യത്തെക്കുറിച്ചുള്ള കരുതലും, സമൂഹിക പുരോഗതിക്കായി അല്‍പ്പസമയം ചെലവഴിക്കലുമാണ്. രാജ്യം ആദ്യം മുതല്‍ ഹിന്ദു രാഷ്ട്രമായിരുന്നു, ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു.

‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, ഭാവിയിലും അത് അങ്ങനെ തന്നെ തുടരും. രാജ്യത്ത് ഒരു ഹിന്ദു ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ഒരിക്കല്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഒരു രാഷ്ട്രമെന്ന നിലയില്‍, ഇന്ത്യ അന്നും, ഇന്നും, എന്നും ഒരു ഹിന്ദു രാഷ്ട്രമായി തുടരും’ – ദത്താത്രേയ ഹൊസബലെ അവകാശപ്പെട്ടു.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ജോലിയാണ് ആര്‍എസ്എസ് ചെയ്യുന്നത്. അതിനാല്‍, ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കേണ്ട ആവശ്യമില്ല, കാരണം ഇന്ത്യ ഇതിനകം ഒരു ഹിന്ദു രാഷ്ട്രമാണ്. അതാണ് ആര്‍എസ്എസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘത്തിന്റെ ത്രിദിന അഖിലേന്ത്യാ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ച ഗുജറാത്തിലെ കച്ച് ജില്ലയിലെ ഭുജില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഷ്ട്രീയ സ്വയംസേവക് സംഘ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ.

Top