പോര് മുറുകുന്നതിനിടയില്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം: കേരളാ സര്‍വകലാശാല വിസിയും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളും തമ്മില്‍ പോര് മുറുകുന്നതിനിടെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. സര്‍വകലാശാലയ്ക്ക് മുന്നില്‍ ഗവര്‍ക്കെതിരായി എസ്എഫ്‌ഐ സ്ഥാപിച്ച ബാനര്‍ നീക്കം ചെയ്യാന്‍ വിസി നിര്‍ദേശിച്ചിരുന്നെങ്കിലും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എതിര്‍പ്പ് മൂലം നടപ്പായിരുന്നില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബാനര്‍ നീക്കാന്‍ നിര്‍ദേശിച്ചതെന്നായിരുന്നു വിസിയുടെ വാദം.

യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് വിവാദമായിരുന്നു. സെനറ്റിലേക്ക് വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തി. സര്‍വകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരല്ല നാമ നിര്‍ദേശം ചെയ്യപ്പെട്ടതെന്നും ചാന്‍സിലര്‍ ശുപാര്‍ശ ചെയ്ത നാല് പേരെയും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ലിസ്റ്റില്‍ നിന്ന് പുറത്തായ നാല് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ സ്വീകരിക്കേണ്ട പൊതുനിലപാടെന്തെന്ന് ഇന്ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യാനിടവന്ന സാഹചര്യം ഇടത് അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിക്കും. പേരുകള്‍ സര്‍വകലാശാല തന്നെ ശുപാര്‍ശ ചെയ്യാതിരുന്നതില്‍ വിസിയെ പ്രതിക്കൂട്ടിലാക്കാനാണ് ഇടത് അംഗങ്ങളുടെ നീക്കം.

Top