കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല; സിപിഐഎം നേതാക്കള്‍ക്കെതിരെ ആരോപണവുമായി കെ സുരേന്ദ്രന്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ നൂറ് കണക്കിന് സഹകരണ ബാങ്കുകളില്‍ സിപിഐഎമ്മിന്റെ നേതാക്കള്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ സിപിഐഎം നേതാക്കളുടെ കള്ളപ്പണ നിക്ഷേപ കേന്ദ്രമായി മാറുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ സഹകരണ ബാങ്കുകളെ ഉപയോഗിച്ച് രാവും പകലുമില്ലാതെ കള്ളപ്പണം നിക്ഷേപിച്ചു. കരുവന്നൂരിലെ തട്ടിപ്പ് പൂര്‍ണമായും പുറത്ത് വരും. മാത്രമല്ല ഇടത്-വലത് മുന്നണികള്‍ നടത്തിയ എല്ലാ കള്ളപ്പണ ഇടപാടുകളും കേന്ദ്ര ഏജന്‍സികള്‍ പുറത്തുകൊണ്ടുവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പി എം വിശ്വകര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാതിരുന്ന മന്ത്രി പി രാജീവിനേയും എറണാകുളം ജില്ലാ കളക്ടറേയും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. പി എം വിശ്വകര്‍മ്മ പദ്ധതി ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്നത് കേരളത്തിനാണ്. പി എം വിശ്വകര്‍മ്മ പദ്ധതിയുടെ ഭാഗമായി തൊഴില്‍ ലഭിക്കുന്ന 18 തൊഴില്‍ വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. അതിനാല്‍ ഇത് കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പദ്ധതിയാണ്. എന്നാല്‍ സര്‍ക്കാരിന്റെ മന്ത്രിമാരും, എംഎല്‍എമാരും, ജില്ല കളക്ടറും പരിപാടിയില്‍ നിന്നും വിട്ട് നിന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ലക്ഷകണക്കിന് വരുന്ന വിശ്വകര്‍മ്മ വിഭാഗത്തിനും പരമ്പരാഗത കൈത്തൊഴിലുകാര്‍ക്ക് വേണ്ടിയും ആരംഭിച്ചതാണ് ഈ പദ്ധതി. 13000 കോടി രൂപയുടെ വികസന പദ്ധതികളാണ് കേന്ദ്രം ആരംഭിച്ചത്. പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പയി കൊടുക്കുന്ന പദ്ധതിയാണ്. അവര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുവാന്‍ 15000 രൂപ വരെ സൗജന്യ ധനസഹായം നല്‍കുന്നുണ്ട്. ഒപ്പം പാരമ്പരഗത തൊഴില്‍ പരിശീലിപ്പിക്കുന്നതിനും നിരവധി സാമ്പത്തിക സഹായം നല്‍കുന്നുണ്ട് എന്നും കെ സുരേന്ദ്രന്‍.

Top