ബലാത്സംഗക്കേസ് പ്രതിയായ എസ്‌ഐയെ സംരക്ഷിച്ചത് ഹീനകൃത്യമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ബലാത്സംഗ കേസില്‍ പ്രതിയായ എസ്.ഐയെ കേസ് അന്വേഷിച്ച സംഘം സംരക്ഷിച്ചത് ഹീനകൃത്യമായിപ്പോയെന്ന് കര്‍ണാടക ഹൈക്കോടതി. വിശ്വനാഥ് ബിരാടര്‍ എന്ന എസ്.ഐക്ക് ജില്ലാ കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി റദ്ദാക്കി.

ഒരു വര്‍ഷം മുമ്പ് മംഗലാപുരത്തു വെച്ചാണ് സംഭവം നടന്നത്. എസ്.ഐയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തില്ല. പകരം മുന്‍കൂര്‍ ജാമ്യം ജില്ലാ കോടതിയില്‍ നിന്ന് പ്രതിക്ക് ലഭിക്കാനുള്ള സാഹചര്യം അന്വേഷണ സംഘം ഒരുക്കിയെന്ന് ഹൈക്കോടതി പറഞ്ഞു. ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാതെ അന്വേഷണ സംഘം ഒത്തുകളിച്ചു. ജില്ലാ കോടതിയും അതിന് കൂട്ടുനിന്നതായി കാണുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് സൂപ്രണ്ട് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മാത്രമല്ല, കള്ളക്കളി നടത്തിയവരെ കണ്ടെത്തണം. കുറ്റപത്രം വേഗം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Top