തോമസ് ചാണ്ടിക്കെതിരെ പരാതി നല്‍കിയ ജനതാദള്‍ നേതാവിനോട് രാജി ആവശ്യപ്പെട്ട് പാര്‍ട്ടി

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച ജനതാദള്‍ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറി എം.സുഭാഷിനോട് രാജി ആവശ്യപ്പെട്ട് പാര്‍ട്ടി.

സുഭാഷാണ് തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ കാരണമായ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിലുള്ള അതൃപ്തി മൂലമാണ് ഇയാളുടെ രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. പാര്‍ട്ടി നേതാക്കളായ മാത്യൂ.ടി.തോമസും കൃഷ്ണന്‍ കുട്ടിയും ഇക്കാര്യം ആവശ്യപ്പെട്ടുവെന്നും വിവരമുണ്ട്.

എന്നാല്‍, തന്റെ രാജി നാളെ ജില്ലാ പ്രസിഡന്റിന് കൈമാറുമെന്ന് സുഭാഷ് പ്രതികരിച്ചു.

തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പോകുന്ന റോഡിനായി ഭൂമി കൈയേറിയെന്നും നിര്‍മ്മാണത്തിനായി എം.പി ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ നിന്ന് 35 ലക്ഷം രൂപയും ചെലവഴിച്ചെന്നും ആരോപിച്ചാണ് അഭിഭാഷകന്‍ കൂടിയായ സുഭാഷ് ഹര്‍ജി നല്‍കിയത്.

ഹര്‍ജിക്കാരന്റെ ആരോപണം ഗൗരവമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ഭൂമികൈയേറിയെന്ന കേസില്‍ മന്ത്രിക്കെതിരായ ആദ്യ അന്വേഷണമാണിത്.

Top