ഓയൂര്‍ കേസ്; കുട്ടിയുടെ സ്‌കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്‌സും അന്വേഷണ സംഘം കണ്ടെത്തി

കൊല്ലം: ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം. ഒന്നാംപ്രതി പത്മകുമാറിന്റെ പോളച്ചിറയിലെ ഫാം ഹൗസില്‍ നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ ലഭിച്ചത്. പ്രതികള്‍ കത്തിച്ച കുട്ടിയുടെ സ്‌കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്‌സും ആണ് അന്വേഷണ സംഘം കണ്ടെടുത്തത്

കുട്ടിയുടെ ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പര്‍ പ്ലേറ്റ് ആറ്റില്‍ കളഞ്ഞെന്നുമാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. പ്രതികള്‍ ഉപയോഗിച്ച കാറിന്റെ വ്യാജ നമ്പര്‍ പ്ലേറ്റ് കണ്ടെത്താന്‍ വീണ്ടും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സംഭവ ദിവസം കുട്ടിക്ക് ഭക്ഷണം വാങ്ങിയ ഹോട്ടലിലുമെത്തിച്ച് ഇന്ന് തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ പിടികൂടിയ തമിഴ്‌നാട്ടിലെ പുളിയറ, കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനം എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ തെളിവെടുക്കും.

അതേസമയം, തട്ടിക്കൊണ്ടുപോകലില്‍ പത്മകുമാറിനും കുടുംബത്തിനും മാത്രമാണ് പങ്കെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം. തട്ടിക്കൊണ്ടു പോകലിന് ശേഷം പത്മകുമാറും കുടുംബവും ഫാം ഹൗസില്‍ എത്തിയിരുന്നുവെന്ന് ഫാം ഹൗസ് ജീവനക്കാരിയുടെ മൊഴിയുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കും മുന്നേ പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

Top