കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം

കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി അന്വേഷണ സംഘം. തട്ടിക്കൊണ്ടുപോകപ്പെട്ട 6 വയസുകാരിയുടെ സ്‌കൂള്‍ ബാഗിന്റെ ഭാഗങ്ങളും പെന്‍സില്‍ ബോക്‌സും അന്വേഷണ സംഘം കണ്ടെത്തി. പോളച്ചിറയിലെ ഫാം ഹൗസില്‍ നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ ലഭിച്ചത്. ഫാമിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി അന്വേഷണസംഘം പ്രതികളുമായി മടങ്ങി.

കുട്ടിയുടെ ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പര്‍ പ്ലേറ്റ് ആറ്റില്‍ കളഞ്ഞെന്നുമാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. അതേസമയം, തട്ടിക്കൊണ്ടുപോകലില്‍ പത്മകുമാറിനും കുടുംബത്തിനും മാത്രമാണ് പങ്കെന്ന നിഗമനത്തില്‍ തന്നെയാണ് അന്വേഷണ സംഘം. തട്ടിക്കൊണ്ടു പോകലിന് ശേഷം പത്മകുമാറും കുടുംബവും ഫാം ഹൗസില്‍ എത്തിയിരുന്നുവെന്ന് ഫാം ഹൗസ് ജീവനക്കാരിയുടെ മൊഴിയുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കും മുന്നേ പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

സിനിമ തിരക്കഥയ്ക്ക് സമാനമായ രീതിയില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുണ്ടായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഓയൂരില്‍ നിന്ന് രക്ഷപ്പെടുന്നതിനായി വിവിധ റോഡുകളിലേക്കുള്ള മാപ്പ് അടക്കം പ്രതികള്‍ തയ്യാറാക്കിയിരുന്നു. കൃത്യമായ ബ്ലൂ പ്രിന്റ് തയ്യാറാക്കിയാണ് തട്ടിക്കൊണ്ടുപോകല്‍ നടപ്പാക്കിയത്. വിപുലമായ ആസൂത്രണമാണ് തട്ടിക്കൊണ്ടുപോകലിന് തയ്യാറാക്കിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസിലെ ദുരൂഹത നീക്കാനാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം.

Top