വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതിയായ എം ജെ രഞ്ജുവിനെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ജെ രഞ്ജുവിനെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണ സംഘം. പത്തനംതിട്ട കേന്ദ്രീകരിച്ച് വ്യാജ കാര്‍ഡ് തയ്യാറാക്കിയ സംഭവത്തിലെ മുഖ്യകണ്ണിയാണ് രഞ്ജു. കാര്‍ഡ് നിര്‍മ്മിക്കാന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിയത് രഞ്ജുവാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രഞ്ജുവിനെ കസ്റ്റഡിയിലെടുക്കാതെ അന്വേഷണം മുന്നോട്ടു പോകില്ല.

ഡിജിപിയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയത്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പൊതു തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് റിപ്പോര്‍ട്ടില്‍ ഉണ്ട്.

അതേസമയം അറസ്റ്റിലായ നാലുപേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. പൊലീസ് റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.രഞ്ജുവിനെ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

 

Top