തീവ്രത കുറഞ്ഞെങ്കിലും മഴ തുടരും; മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ മണ്‍സൂണ്‍ കാറ്റ് ശക്തമാണെങ്കിലും, കൊങ്കണ്‍ തീരത്താണ് ഇതിന്റെ സ്വാധീനം ഇപ്പോഴുള്ളത്. അതേസമയം മധ്യ വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും മഴ തുടരുമെന്നും അറിയിപ്പുണ്ട്.

നാളെ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കേരള തീരത്ത് കാറ്റിന്റെ വേഗം 50 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ ജൂലൈ 15 രാത്രി 11.30 വരെ 2.5 മുതല്‍ 3.7 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നു തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ കെട്ടിയിട്ടു സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.

Top