ശ്രീനഗര്‍: ലോക രാഷ്ട്രങ്ങളെ അമ്പരപ്പിച്ചും പാക്കിസ്ഥാനെ ഞെട്ടിച്ചും വീണ്ടും ഇന്ത്യന്‍ സേനയുടെ മിന്നല്‍ ആക്രമണം.
പാക്ക് അതിര്‍ത്തി കടന്ന് നടത്തിയ ആക്രമണത്തില്‍ നിരവധി പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.
ഔദ്യോഗികമായി മൂന്ന് പേരുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
പാക്ക് ബങ്കറുകളും ഇന്ത്യന്‍ സേന തകര്‍ത്തിട്ടുണ്ട്
പാക്ക് റേഞ്ചേഴ്സിലെ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവര്‍ കൊല്ലപ്പെട്ട വിവരമാണ് പുറത്തുവന്നിട്ടുള്ളത്, മറ്റൊരു സൈനികന്‍ അത്സാസ് ഹുസൈന് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
പാക്ക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താന്‍ ഉത്തരവ് നല്‍കിയിരുന്നതായി ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണ രേഖയില്‍ ദിവസങ്ങളായി ഇന്ത്യാ-പാക്ക് സൈനികര്‍ തമ്മില്‍ ശക്തമായി ഏറ്റുമുട്ടുന്നുണ്ട്.
അതേസമയം, നിയന്ത്രണരേഖ മറികടന്ന വിവരം പാക്കിസ്ഥാന്‍ ഇതുവരെ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല, നാണക്കേട് ഭയന്നാണിത്.
പാക്ക് അധീന കശ്മീരിലെ റാവല്‍കോട്ട് സെക്ടറിലുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത്.
കഴിഞ്ഞ ശനിയാഴ്ച പാക്ക് സൈനികരുടെ ആക്രണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ഇതിനുശേഷം ഇന്ത്യ പാക്ക് പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആക്രമണത്തില്‍ മറ്റൊരു പാക്ക് സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിലെ കുപ്രസിദ്ധന്‍ നൂര്‍ മുഹമ്മദ് കൊല്ലപ്പെട്ടു.
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. നൂര്‍ മുഹമ്മദിനൊപ്പം ഒരു ഭീകരന്‍ കൂടി ഉണ്ടായിരുന്നതായാണു സൂചന. ഇയാള്‍ക്കായി സൈന്യവും പൊലീസും തിരച്ചില്‍ തുടരുകയാണ്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നു നടത്തിയ പരിശോധനയ്ക്കിടെയാണ് നൂര്‍ മുഹമ്മദ് സൈന്യത്തിനു നേരെ വെടിയുതിര്‍ത്തത്.
പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. നൂര്‍ ട്രാലി എന്നറിയപ്പെടുന്ന ഈ ജയ്‌ഷെ കമാന്‍ഡര്‍ ഇന്ത്യന്‍ സേനയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ടായിരുന്നയാളാണ്.
പുല്‍വാരയിലെ സംബൂര മേഖലയിലായിരുന്നു സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. നൂറില്‍ നിന്ന് ആയുധവും പിടിച്ചെടുത്തു.
നാല്‍പത്തിയേഴുകാരനായ നൂര്‍ സമീപകാലത്ത് കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി തെളിഞ്ഞിരുന്നു. 2003ല്‍ പിടിയിലായ ഇയാളെ 2011ല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
തിഹാര്‍ ജയിലിലായിരുന്ന ഇയാള്‍ ശ്രീനഗറിലെ ജയിലിലേക്കു മാറ്റിയപ്പോള്‍ പരോളിലിറങ്ങി മുങ്ങുകയായിരുന്നു.