ഏഷ്യന്‍ ഗെയിംസിന്റെ ചുമതല അഴിമതി ആരോപണ വിധേയരെ ഏല്‍പ്പിച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍

IOA

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസിന്റെ ചുമതല അഴിമതി കേസില്‍ ആരോപണ വിധേയരായവരെ ഏല്‍പ്പിച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍. കൊലപാതകം, അഴിമതി തുടങ്ങിയ കേസുകളില്‍ ആരോപണ വിധേയരായ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെയും സുരേഷ് കല്‍മാഡിയുടെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി രാജ്കുമാര്‍ സച്ചേതിയേയുമാണ് ഏഷ്യന്‍ ഗെയിംസിന്റെ ചുമതല അസോസിയേഷന്‍ നല്‍കിയിരിക്കുന്നത്.

എന്നാല്‍ ഇവരുടെ നിയമന മാനദണ്ഡമെന്തെന്ന് വ്യക്തമാക്കാന്‍ കേന്ദ്രമോ ബന്ധപ്പെട്ട അസോസിയേഷനുകളോ തയ്യാറായിട്ടില്ല. കലാപം സൃഷ്ടിക്കല്‍, കൊലപാതകം തുടങ്ങിയ കേസുകളില്‍ ആരോപണ വിധേയനായ സിങ് ബാബറി മസ്ജിദ് തകര്‍ത്ത കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. സിങ് നിയമിച്ച 4 സഹായികളില്‍ ഒരാളാണ് രാജ്കുമാര്‍ സച്ചേതി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ സച്ചേതിക്കെതിരെ ക്രമക്കേട് കണ്ടെത്തിയിരുന്നു.

ഉത്തര്‍ പ്രദേശിലെ കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബി ജെ പി എം പിയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. 2012 മുതല്‍ റസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡണ്ടുമാണ്.

സുരേഷ് കല്‍മാഡിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സച്ചേതി നിലവില്‍ ബോക്‌സിങ് ഫെഡറേഷന്‍ ഡയറക്ടറും ഇന്ത്യന്‍ ഒളിബിക് അസോസിയേഷന്‍ ജോയിന്റെ സെക്രട്ടറിയുമാണ്.

കഴിഞ്ഞയാഴ്ചയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമിനെ ചുമതല ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെയും രാജ്കുമാര്‍ സച്ചേതിയെയും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ ഏല്‍പ്പിച്ചത്. ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത, പാംപാംഗംഗ് എന്നിവിടങ്ങളില്‍ ആഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 2 വരെയാണ് ഗെയിംസ് നടക്കുക.

Top