നാവികരുടെ മോചനത്തിനായി ഇന്ത്യൻ ഹൈക്കമ്മീഷണർ ഇടപെട്ടു

കൊച്ചി: ഗിനിയയിൽ തടവിൽ കഴിയുന്ന ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്താൻ നയതന്ത്ര തലത്തിൽ നീക്കം ആരംഭിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷണർ ജി സുബ്രമണ്യത്തെ കേന്ദ്രസർക്കാർ നിയമിച്ചു. കപ്പലിന്റെ യാത്ര സംബന്ധിക്കുന്ന രേഖകൾ നൈജീരിയൻ അധികൃതർക്ക് കമ്പനി കൈമാറി. ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു. നാവികർ നടത്തിയത് അനധികൃത യാത്രയല്ലെന്നും നൈജീരിയൻ അധികൃതരെ അറിയിച്ചിട്ടുണ്ട്.

മലയാളികൾ ഉൾപ്പെടെ 26 പേരാണ് ജയിലിലും കപ്പലിലുമായി ഇനിയെന്തെന്നറിയാതെ കഴിയുന്നത്. ഇന്നലെ ജയിലിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എത്തിച്ചിരുന്നു. നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരമാണ് ഗിനിയൻ നേവി മൂന്ന് മലയാളികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ട് മലയാളികൾ ഉൾപ്പെട്ട 15 പേരടങ്ങുന്ന സംഘത്തെ തിങ്കളാഴ്ച രാത്രിയോടെ ജയിലിലേക്ക് മാറ്റി. നേവൽ ഓഫീസർ മലയാളിയായ സാനു ജോസഫും മറ്റ് അംഗങ്ങളും ഇപ്പോഴും കപ്പലിൽ തുടരുകയാണ്.

നാവികരുടെ പാസ്‌പോർട്ട് ഉൾപ്പെടെയുളള രേഖകൾ ഗിനിയൻ അധികൃതർ പിടിച്ചുവാങ്ങിയിരിക്കുകയാണ്. ജയിലിലേക്ക് മാറ്റിയ നാവികരെ എംബസി ഉദ്യോഗസ്ഥർക്ക് കാണാനായില്ലെങ്കിലും ഭക്ഷണവും വെള്ളവും എത്തിക്കാനായി. 11 മണിക്കൂറിലധികം പട്ടിണി കിടന്നെന്ന മലയാളി നാവികന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നായിരുന്നു എംബസിയുടെ നടപടി. കേന്ദ്ര സർക്കാർ ഇടപെട്ട് മോചനം വേഗത്തിൽ സാധ്യമാക്കണമെന്നാണ് നാവികരും കുടുംബവും ആവശ്യപ്പെടുന്നത്.

മോചനം ഉടൻ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ ഇന്ന് വൈകീട്ട് ഐക്യദാർഢ്യ പരിപാടി നടക്കും തടവിലാക്കപ്പെട്ട മലയാളി നാവികരുടെ കുടുംബങ്ങളും എറണാകുളത്തെ നാവികരും പരിപാടിയിൽ പങ്കെടുക്കും.

 

Top