കാനഡയോടല്ല , അമേരിക്കയുടെ അന്വേഷണത്തിലാണ് ഇന്ത്യ സഹകരിക്കുന്നതെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍

ലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തോടല്ല, മറിച്ച് വധശ്രമം തടഞ്ഞുവെന്ന് ആരോപിച്ചുള്ള അമേരിക്കയുടെ അന്വേഷണത്തിലാണ് ഇന്ത്യ സഹകരിക്കുന്നതെന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ. സിടിവിയുടെ ക്വസ്റ്റിയന്‍ പിരീഡ് അവതാരകനായ വാസ്സി കപെലോസിനോടായിരുന്നു സഞ്ജയ് കുമാറിന്റെ പ്രതികരണം. അന്വേഷണ സംബന്ധമായ കൃത്യമായ വിവരങ്ങള്‍ കാനഡയേക്കാള്‍ കൂടുതലായും പങ്കുവയ്ക്കുന്നത് അമേരിക്കയാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് കേസില്‍ ഇരുരാജ്യങ്ങളെയും വ്യത്യസ്തമാക്കുന്ന ഘടകങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള സംഭാഷണങ്ങള്‍ നടന്നതെന്നും സഞ്ജയ് വ്യക്തമാക്കി. എന്നിരുന്നാലും അന്വേഷണം നടത്താന്‍ നിയമപരമായ അധികാരികളുടെ അനുമതി തേടുന്നതിന് ഇന്ത്യയ്ക്ക് കൃത്യമായ വിവരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിന് അനുമതി തേടണമെങ്കില്‍ പ്രസക്തവും ആധികാരികവുമായ എന്തെങ്കിലും ആവശ്യമായുണ്ട്. നിയമവാഴ്ചയുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് അത്തരത്തിലുള്ള വിവരങ്ങള്‍ ഇല്ലാത്തിടത്തോളം അന്വേഷണവുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ലെന്നും ഇത് അസംബന്ധമായ ആരോപണമാണെന്നും സഞ്ജയ് കുമാര്‍ വ്യക്തമാക്കുന്നു. അതേസമയം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തന്റെ അധികാരപരിധിയില്‍ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ഇടപെടലുകളെ കുറിച്ച് സംസാരിക്കാന്‍ ഇന്ത്യന്‍ അധികാരികള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിനാണ് നിലവില്‍ പ്രതികരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞത്. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചുവെന്നും അതില്‍ ആരോപണങ്ങളും കേസിലെ വസ്തുകകളും ഉണ്ടാകാമെന്നും സഞ്ജയ് പറയുന്നു.

 

Top