പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താം, നഷ്ടം കേന്ദ്രം നികത്തണം; തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേരളത്തിന് വിരോധമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

എന്നാല്‍ ഇതുവഴി സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും, പെട്രോളും ഡീസലും ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ കേരളത്തിന് 1000 കോടിയിലേറെ രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

പെട്രോളിനും ഡീസലിനും ജി.എസ്.ടി വരുമെന്ന ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുടെ പ്രസ്താവനയോടാണ് തോമസ് ഐസകിന്റെ പ്രതികരണം.

സംസ്ഥാനങ്ങളുടെ അഭിപ്രായഐക്യം മാത്രമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും ചരക്കുസേവനനികുതി സംബന്ധിച്ച മന്ത്രിതല സമിതി അധ്യക്ഷന്‍ കൂടിയായ സുശീല്‍ മോദി പറഞ്ഞിരുന്നു.

പെട്രോള്‍ ലിറ്ററിന് 19.48 രൂപയാണ് കേന്ദ്ര തീരുവ, സംസ്ഥാന നികുതി 17.94 രൂപയും.

ലിറ്ററിന് 74 രൂപ വിലയുള്ള പെട്രോളിന് നികുതി മാത്രം 36.50 ആണ്.

ജി.എസ്.ടിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 28 ശതമാനം ചുമത്തിയാല്‍ പോലും പെട്രോള്‍ ലിറ്ററിന് 45 രൂപയ്ക്ക് ജനങ്ങള്‍ക്ക് കിട്ടും.

Top