വെള്ളച്ചാട്ടത്തില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: വെള്ളച്ചാട്ടത്തില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മൂവാറ്റുപുഴ സ്റ്റേഷനില്‍ ഡിപിഒമാരായ പരീത്, ബൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പിറവത്തിനു സമീപം അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ വെച്ച് യുവതികളെ അപമാനിച്ച സംഭവത്തിലാണ് നടപടിയെടുത്തത്. ആലുവ റൂറല്‍ എസ് പിയാണ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം പുറത്തുവന്നതിന് പിന്നാലെ പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന് വന്നിരുന്നു. വെള്ളച്ചാട്ടത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാരന്‍ പരീത് അപമാനിച്ചുവെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മ ഇക്കാര്യം ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സ്ത്രീകളെ ഇയാള്‍ ലൈംഗികമായി അപമാനിച്ചത്.

ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പൊലീസുകാര്‍ക്കെതിരെ കേസെടുത്തത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയത്. പിന്നാലെ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ടു പൊലീസുകാരെ വെള്ളച്ചാട്ടത്തില്‍ എത്തിയവര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇവരെ രാമമംഗലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

Top