കാട്ടാനയുടെ ജഡം കുഴിച്ചിട്ട സംഭവം; പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

തൃശ്ശൂര്‍: ചേലക്കരയില്‍ റബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ടതിനു പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. ആനക്കൊമ്പ് വില്‍ക്കാനുള്ള ശ്രമത്തിനിടെ പിടിയിലായവരുടെ മൊഴി പ്രകാരമാണ് ആനയുടെ ജഡം തൃശൂരില്‍ കണ്ടെത്തിയത്. പിടിയിലായ 4 പ്രതികളില്‍ ഒരാളെ വനം വകപ്പ് ചോദ്യം ചെയ്തതോടെയാണ് വിവരം കിട്ടിയത്. അഖില്‍ മോഹനെയാണ് വനം വകുപ്പുദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. ബാക്കി 3 പ്രതികള്‍ റിമാന്റിലാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ചാണ് ജഡം പുറത്തെടുത്തത്.15 വയസ്സില്‍ താഴെ പ്രായമുള്ള ആനയുടെ കൊമ്പിന്റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലായിരുന്നുജഡം കണ്ടെത്തിയ തോട്ടത്തിന്റെ ഉടമ ഒളിവിലാണ്. തൃശ്ശൂര്‍ ജില്ലയിലെ ചേലക്കരക്കടുത്ത് മുള്ളൂര്‍ക്കര വാഴക്കോട് റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ റബ്ബര്‍ എസ്റ്റേറ്റ്.

Top