മുഖ്യമന്ത്രിയെ ദൈവമാക്കി ഫ്‌ളക്‌സ് വെച്ച സംഭവം; പാര്‍ട്ടി അറിവോടെയല്ലെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് ഫഌക്‌സ് ബോര്‍ഡ് വച്ച സംഭവത്തില്‍ പ്രതികരണവുമായി സിപി ഐ എം ലോക്കല്‍ കമ്മിറ്റി. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല ബോര്‍ഡ് വച്ചതെന്നാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ വിശദീകരണം.

മലപ്പുറം വളാഞ്ചേരിക്കടുത്ത് പച്ചീരിയിലാണ് മുഖ്യമന്ത്രിയെ ദൈവമായി വിശേഷിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലെ ടെലിഫോണ്‍ പോസ്റ്റിലായിരുന്നു ബോര്‍ഡ് വച്ചത്.

ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു. ‘കേരളത്തിന്റെ ദൈവം’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയുള്ള ഫ്‌ലക്‌സ് ബോര്‍ഡ്. ക്ഷേത്രത്തിനു മുന്നില്‍ ബോര്‍ഡ് വച്ചതിനെതിരെ ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് അവിടെനിന്നും മാറ്റി തൊട്ടടുത്ത് സ്ഥാപിച്ചു. ബോര്‍ഡ് വച്ചതും പിന്നീട് മാറ്റി സ്ഥാപിച്ചതും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ക്ഷേത്രം കമ്മറ്റി ഭാരവാഹികളുടെ ആരോപണം.

എന്നാല്‍ ബോര്‍ഡ് വച്ച സംഭവം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലന്നാണ് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ വിശദീകരണം.

Top