കായിക മന്ത്രിയെ കുരങ്ങനെന്ന് വിളിച്ച സംഭവം; മലിംഗക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊളംബോ: കായിക മന്ത്രി ദയാസിരി ജയസേഖരയെ കുരങ്ങനെന്ന് വിളിച്ച് ആക്ഷേപിച്ച ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി കാണാതെ പുറത്തായ ലങ്കന്‍ താരങ്ങളെ കായികമന്ത്രി വിമര്‍ശിച്ചിരുന്നു. ലങ്കന്‍ താരങ്ങള്‍ ഫിറ്റ്‌നെസില്‍ ശ്രദ്ധിക്കാത്തവരാണെന്നും തടിയന്‍മാരാണെന്നും അതുകൊണ്ടാണ് പരാജയപ്പെട്ടതെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയസേഖരയുടെ വിമര്‍ശനത്തിന് മറുപടി കൊടുക്കവെ ആണ് മലിംഗ അദ്ദേഹത്തെ കുരങ്ങനുമായി താരതമ്യം ചെയ്തത്.

കസേരയിലിരുന്ന് അഭിപ്രായം പറയുന്നവര്‍ക്ക് ചെവി കൊടുക്കാറില്ലെന്നും തത്തയുടെ കൂട്ടിലേക്ക് തലയിട്ട് ഒരു കുരങ്ങന്‍ അഭിപ്രായം പറയുന്നത് പോലെയാണിതെന്നുമാണ് മലിംഗ പറഞ്ഞത്.

കളിക്കാരുടെ ശാരീരികക്ഷമതയെക്കുറിച്ച് മാത്രമേ താന്‍ പരാമര്‍ശിച്ചിട്ടുള്ളു എന്നും മലിംഗയെ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ജയസേഖരയെ പരസ്യമായി അവഹേളിച്ച മലിംഗയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Top