കോണ്‍ഗ്രസിന്റെ സുപ്രധാനയോഗം ഇന്ന് കണ്ണൂരില്‍ നടക്കും

കണ്ണൂര്‍: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഒഴികെയുളള നേതാക്കള്‍ ഇന്ന് കണ്ണൂരില്‍ യോഗം ചേരും. ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിട ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനാണ് നേതാക്കള്‍ കണ്ണൂരിലെത്തുന്നത്.

പാര്‍ട്ടി പുന:സംഘടന സംബന്ധിച്ച അനൗപചാരിക കൂടിയാലോചനകളും കണ്ണൂരില്‍ നടക്കും. പാര്‍ട്ടി പുനഃസംഘടന കാര്യത്തില്‍ ഇന്ന് കണ്ണൂരില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇല്ലാതെയാണ് കോണ്‍ഗ്രസിന്റെ സുപ്രധാനയോഗം നടക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്.

രാവിലെ 10.30ന് രാഹുല്‍ഗാന്ധി ഓണ്‍ലൈനായി കണ്ണൂര്‍ ഡി.സി.സി. ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ്, കെ.പി.സി സി പ്രസിഡന്റ്, വര്‍ക്കിങ് പ്രസിഡണ്ടുമാര്‍ തുടങ്ങി പ്രധാന നേതാക്കളെല്ലാം ഇന്നലെ രാത്രി തന്നെ കണ്ണൂരിലെത്തി കഴിഞ്ഞു.

ഡി.സി.സി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയാണ് നേതാക്കളുടെ സന്ദര്‍ശന ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആഭ്യന്തര കലഹം പരിഹരിക്കാനുളള ചര്‍ച്ചകള്‍ക്ക് ഇന്നലെ തന്നെ നേതാക്കള്‍ തുടക്കമിട്ടു കഴിഞ്ഞു. ഉച്ചയോടെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കെ.സുധാകരനുമായി രണ്ട് വട്ടമാണ് ചര്‍ച്ച നടത്തിയത്. കൂടാതെ, കെ.സി വേണുഗോപാലടക്കമുളള നേതാക്കളുമായി ചര്‍ച്ച ചെയ്ത് സംസ്ഥാന കോണ്ഗ്രസിലെ പ്രശ്‌ന പരിഹാര ഫോര്‍മുല കണ്ടെത്താനാണ് നേതൃത്വത്തിന്റെ ശ്രമം.

 

Top