പാഴ്‌സലിന്റെ ഐജിഎസ്ടി 5000 രൂപയാക്കിയത് കൊറിയര്‍ മേഖലയ്ക്ക് തിരിച്ചടി

ദുബൈ: നാട്ടിലേക്ക് അയയ്ക്കുന്ന പാഴ്‌സലുകള്‍ക്ക് ഐജിഎസ്ടി (ഇന്റഗ്രേറ്റഡ് ജിഎസ്ടി) ഇളവ് 5000 രൂപ വരെ മാത്രമായി നിശ്ചയിച്ചതു കൊറിയര്‍ മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുന്നു.

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കൊറിയര്‍ ആന്‍ഡ് കാര്‍ഗോ അസോസിയേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഐജിഎസ്ടി ചുമത്തിയതു വഴി കുത്തനെ ഇടിഞ്ഞ ബിസിനസ് തിരിച്ചു പിടിക്കാന്‍ ഇതു മതിയാകില്ല.

കുറഞ്ഞ പരിധി 20,000 രൂപയെങ്കിലും ആക്കണമെന്ന ആവശ്യം തുടര്‍ന്നും ഉന്നയിക്കുമെന്ന് അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വന്നതോടെയാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പാഴ്‌സലായോ കൊറിയര്‍ ആയോ അയയ്ക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങള്‍ക്ക് ഐജിഎസ്ടി ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതനുസരിച്ച് അര കിലോ ഗ്രാം ഭാരമുള്ള സാധനങ്ങള്‍ക്ക് പോലും 41 ശതമാനം ഡ്യൂട്ടി അടയ്‌ക്കേണ്ടി വരുന്നു.

ഇതോടെ യുഎഇ അടക്കമുള്ള ഗള്‍ഫിലെ പാഴ്‌സല്‍, കൊറിയര്‍, ഡോര്‍ ടു ഡോര്‍ കാര്‍ഗോ സ്ഥാപനങ്ങളുടെ ബിസിനസ് കുത്തനെ കുറഞ്ഞു.

തുടര്‍ന്ന് അസോസിയേഷന്‍ യോഗം ചേര്‍ന്ന് അധികൃതര്‍ക്ക് നിവേദനം നല്‍കുകയായിരുന്നു.

താമസിയാതെ തന്നെ 20,000 രൂപയ്ക്കുള്ള സാധനങ്ങള്‍ക്ക് ഐജിഎസ്ടി ബാധമാകില്ലെന്ന നിയമം പ്രാബല്യത്തില്‍ വരുമെന്ന് തന്നെയാണ് കൊറിയര്‍ ഡോര്‍ ടു ഡോര്‍ കാര്‍ഗോ സ്ഥാപനങ്ങളുടെ പ്രതീക്ഷ.

Top