മധ്യപ്രദേശില്‍ പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി മുറിവേല്‍പ്പിച്ചവരുടെ വീടുകള്‍ തകര്‍ത്തു

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മുറിവേല്‍പ്പിക്കുകയും ചെയ്ത രണ്ട് യുവാക്കളുടെ വീടുകള്‍ ശനിയാഴ്ച ഇടിച്ചുനിരത്തി. അനധികൃത നിര്‍മാണമാണെന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകൂടങ്ങളുടെ നടപടി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹാറിലായിരുന്നു സംഭവം.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ശരീരത്തില്‍ ആസകലം മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഘനമുള്ള വസ്തു ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ രവീന്ദ്ര കുമാര്‍, അതുല്‍ ബദോലിയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഇരുവരുടെയും വീടുകളുടെയും, വീട് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെയും രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് മൈഹാര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ വെള്ളിയാഴ്ച നോട്ടീസ് നല്‍കി. അന്വേഷണത്തില്‍ രണ്ട് വീടുകളും അനധികൃതമാണെന്ന് കണ്ടെത്തിയെന്ന് അധികൃതര്‍ അറിയിച്ചു. ഒരാളുടെ വീട് പുറമ്പോക്ക് ഭൂമിയിലാണെന്നും മറ്റൊരാളുടെ വീട് അനുമതിയില്ലാതെ നിര്‍മിച്ചതാണെന്നും കണ്ടെത്തിയതായാണ് അധികൃതരുടെ വിശദീകരണം. ശനിയാഴ്ച രാവിലെയോടെ വീടുകള്‍ പൊളിച്ചു.

രാവിലെ വീടുകള്‍ പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ബന്ധുക്കള്‍ അപേക്ഷിച്ചെങ്കിലും നടപടി ഒഴിവാക്കിയില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷമേ നടപടിയെടുക്കാവൂ എന്നും പ്രതികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചില്ല. മൈഹാറിലെ ഒരു ക്ഷേത്ര മാനേജിങ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന പ്രതികള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മുറിവേല്‍പ്പിക്കുകയുമായിരുന്നു. രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ കുട്ടിയെ റെവയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കുട്ടിയുടെ പരിക്കുകളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. കുട്ടിയുടെ ആരോഗ്യ നില വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നിരീക്ഷിക്കുകയാണ്. ആവശ്യമെങ്കില്‍ ഭോപ്പാലിലേക്കോ ഡല്‍ഹിയിലേക്കോ മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍.

Top