നിയമസഭ കയ്യാങ്കളികേസ് ഈ മാസം 28ലേയ്ക്ക് മാറ്റി

തിരുവനന്തപുരം: മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും ഉള്‍പ്പെടെ പ്രതികളായ നിയമസഭ കയ്യാങ്കളി കേസ് ഈ മാസം 28 ലേക്ക് മാറ്റി. ആറ് പ്രതികളും ഹാജരായാല്‍ അന്ന് തന്നെ കുറ്റപ്പത്രം വായിക്കുമെന്ന് തിരുവനന്തപുരം സിജെഎം കോടതി അറിയിച്ചു.

ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികള്‍. ഇതിനിടെ കേസിലെ പ്രതികളായ വി.ശിവന്‍കുട്ടി, കെ അജിത്, സി കെ സദാശിവന്‍, കുഞ്ഞുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ കോടതി ഹാജരായി ജാമ്യമെടുത്തിരുന്നു. കേസിലെ പ്രതികളായ മന്ത്രിമായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ ജാമ്യെടുത്തിട്ടില്ല.

കൊവിഡ് ബാധിതനായ കെ ടി ജലീല്‍ നിരീക്ഷണത്തിലാണ്. കോവിഡ് മുക്തനായ ഇ.പി.ജയരാജന്‍ വിശ്രമത്തിലുമാണ്. അതിനാല്‍ ഇന്ന് ഇരുവരും കോടതിയില്‍ എത്താനുള്ള സാധ്യതയില്ല. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കൃത്യമായി കോടതിയെ അറിയിച്ചില്ലെന്ന വി.ശിവന്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ബീനയെ മാറ്റിയിരുന്നു. പകരം സീനിയര്‍ പ്രോസിക്യൂട്ടര്‍ ജയില്‍ കുമാര്‍ ഇന്ന് കോടതിയില്‍ ഹാജരാകും.

Top