ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതിനെ തുടര്‍ന്ന് കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ നരഹത്യ വകുപ്പ് ചുമത്തി

കൊച്ചി: ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചതായുള്ള പരാതിയെ തുടര്‍ന്ന് കാക്കനാട് ലെ ഹയാത്ത് ഹോട്ടലിനെതിരെ മനഃപൂര്‍വമായ നരഹത്യ വകുപ്പ് ചുമത്തി. തൃക്കാക്കര പൊലീസിന്റേതാണ് നടപടി. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു. ഓണ്‍ലൈനായി വാങ്ങിയ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ഭക്ഷ്യവിഷബാധയുണ്ടായത് എന്നാണ് കുടുംബത്തിന്റെ പരാതി. കോട്ടയം സ്വദേശി രാഹുലാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച അഞ്ച് പേര്‍ കൂടി ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയിരുന്നു.

അതേസമയം, രാഹുലിന്റെ മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കാക്കനാട് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബില്‍ നിന്ന് ലഭ്യമായിട്ടില്ല. അണുബാധയെ തുടര്‍ന്ന് രാഹുലിന്റെ അവയവങ്ങള്‍ തകരാറിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും മെഡിക്കല്‍ സൂപ്രണ്ട്പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതേ ഹോട്ടലില്‍ നിന്ന് 19, 20 തീയതികളില്‍ നിന്ന് ഭക്ഷണം കഴിച്ച് എട്ട് പേര്‍ ചികിത്സ തേടിയിരുന്നു. ഇതോടെ രാഹുലിനെ കൂടാതം ഭക്ഷ്യവിഷബാധയ്ക്ക് ചികിത്സ തേടിയവര്‍ 13 ആയി. ഗ്രില്‍ഡ് ചിക്കന്‍, ഷവര്‍മയ്‌ക്കൊപ്പമുള്ള മയോണൈസ് തുടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും പിടിപെട്ട് ചികിത്സ തേടിയത്.

 

Top