ശബരിമലയിലെ ഭക്തജന തിരക്ക് സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ശബരിമലയില്‍ ദര്‍ശന സമയം നീട്ടാന്‍ കഴിയില്ല എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചത്.

തിരക്ക് നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് എഡിജിപി ഇന്ന് വിശദീകരണം നല്‍കിയേക്കും.ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന കാര്യത്തിലും എഡിജിപി ഇന്ന് മറുപടി നല്‍കും. നിലവില്‍ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.

12 മണിക്കൂറിലധികമാണ് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടി വരുന്നത്. വലിയ നടപന്തലിലും, ഫ്‌ലൈഓവറിലുമാണ് ഭക്തര്‍ക്ക് മണിക്കൂറുകള്‍ ദര്‍ശനത്തിന് കാത്ത് നില്‍ക്കേണ്ടി വരുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Top