സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍ പരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികത്തുക പ്രതിസന്ധിയില്‍ പരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ടാം ഗഡുവായ 55.16 കോടി രൂപ നല്‍കാനുള്ള ഉത്തരവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്ന് വ്യക്തത വരുത്തിയേക്കും. പദ്ധതിക്ക് കൂടുതല്‍ തുക ആവശ്യമുണ്ടോയെന്ന കാര്യത്തിലും സര്‍ക്കാര്‍ വിശദീകരണം നല്‍കും.

ഉച്ചഭക്ഷണ പദ്ധതിയുടെ തുക നല്‍കേണ്ടത് സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്നാണ് ഹൈക്കോടതിയുടെ ആവര്‍ത്തിച്ചള്ള പരാമര്‍ശം. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

അധ്യയന വര്‍ഷാവസാനം വരെ പദ്ധതി തുടരാന്‍ ഇത്രയും തുക തികയുമോയെന്നായിരുന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. കൂടുതല്‍ ചോദ്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞ തവണയും സര്‍ക്കാരിന് കഴിഞ്ഞില്ല. പദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്.

 

 

Top