കെ റെയില്‍ പദ്ധതി നടപ്പാക്കേണ്ടത് ഈ രീതിയിലല്ലെന്ന് ഹൈക്കോടതി

കൊച്ചി: കെ റെയിൽ പദ്ധതി നല്ലതാണെങ്കിലും നടപ്പാക്കേണ്ടത് ഈ രീതിയിൽ അല്ലെന്ന് ഹൈക്കോടതി. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് കേന്ദ്ര സർക്കാർ കൈകഴുകുകയാണെന്നും കോടതി പറഞ്ഞു. കെ റെയിൽ സാമൂഹിക ആഘാത പഠനത്തിനെതിരായ ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

സർക്കാർ കോടതിയെ കുറ്റപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചത്. കോടതി പറഞ്ഞത് സർക്കാർ ആദ്യം തന്നെ കേൾക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. കോടതി ആരുടെയും ശത്രു അല്ലെന്നും ഇപ്പോൾ കേന്ദ്ര സർക്കാർ കൈ ഒഴിഞ്ഞില്ലെയെന്നും കോടതി ചോദിച്ചു. സര്‍ക്കാർ സാമൂഹിക ആഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ട് പോകുകയാണോയെന്നും കോടതി ചോദിച്ചു.

സാമൂഹികാഘാത പഠനത്തിന്‍റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്ന് പറഞ്ഞ കോടതി, പദ്ധതി നടപ്പാക്കാൻ സർക്കർ ധൃതി കാണിച്ചുവെന്നും കുറ്റപ്പെടുത്തി.

സാമൂഹികാഘാത പഠനത്തെ കേന്ദ്രസർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. അതേസമയം, സർവ്വേ കല്ലുകൾ ഉപയോഗിക്കില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയത്തില്‍ നിലപാട് അറിയിക്കാൻ സർക്കാർ രണ്ടാഴ്ച കൂടി സാവകാശം തേടിയിട്ടുണ്ട്. കേസ് അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും.

Top