സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്.സരിത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി . സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ.ടി.ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കേസെടുത്തതിനെ തുടര്‍ന്നു നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കേസില്‍ അറസ്റ്റ് ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇതോടെ സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ജാമ്യം ലഭിക്കുന്നതാണെന്നു കണ്ടെത്തിയാണ് ജസ്റ്റിസ് വിജു ഏബ്രഹാം ഹര്‍ജി തള്ളിയത് .

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇന്നു രാവിലെ സ്വപ്നയും സരിത്തും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പി.സി.ജോര്‍ജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

തന്റെ ജീവന് ഭീഷണി ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കില്‍ തിടുക്കം എന്തിനാണെന്നായിരുന്നു രാവിലെ കോടതി ആരാഞ്ഞത്. മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി ഷാജി കിരണ്‍ എന്ന ഒരാള്‍ തന്നെ വന്നു കണ്ടു ഭീഷണിപ്പെടുത്തിയെന്നും മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇയാള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടിട്ടുണ്ട്.

Top