ആരോഗ്യ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മന്ദിരത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ തുടര്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് സെന്ററുമായ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാമ്പസില്‍ വച്ച് മാര്‍ച്ച് 4 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ശാസ്ത്ര ഗവേഷണ മേഖലയിലും ആരോഗ്യ ഗവേഷണത്തിലും ചികിത്സകര്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിലും സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നൂതനവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആരോഗ്യ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോട് കൂടിയാണ് ആരോഗ്യ സര്‍വകലാശാലയുടെ അനുബന്ധ സ്ഥാപനമായി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായ നേതൃത്വം വഹിക്കാന്‍ സ്‌കൂളിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന് സ്വന്തം കെട്ടിടം എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ ആവശ്യമായ സ്ഥലം തിരുവനന്തപുരം മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് കേരള സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ സ്ഥലത്താണ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 25.87 കോടിയുടെ കെട്ടിടമാണ് യാഥാര്‍ത്ഥ്യമാക്കുന്നത്.

Top