ഷവര്‍മ കടകളിൽ കര്‍ശന പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 കടകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി. നിലവാരം ഉയര്‍ത്തുന്നതിനായി 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാത്ത 168 സ്ഥാപനങ്ങള്‍ക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നല്‍കുകയും 3.43 ലക്ഷം രൂപ ഫൈന്‍ ആയി ഈടാക്കുകയും ചെയ്തു. ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്. പരിശോധനകള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത്. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് തടയാന്‍ സംസ്ഥാന സർക്കാർ നേരത്തെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയോ 6 മാസം വരെ തടവോ ശിക്ഷ ലഭിക്കും. വൃത്തി ഹീനമായ സാഹചര്യത്തിൽ പാചകം ചെയ്യരുതെന്നുമാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നത്. ഷവർമയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന സാഹചര്യത്തിലായിരുന്നു നീക്കം.

Top