വാടക ഗര്‍ഭധാരണത്തിൽ നയന്‍താരയെയും വിഘ്നേഷിനെയും ആവശ്യമെങ്കില്‍ ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്

ചെന്നൈ: തെന്നിന്ത്യന്‍ താര സുന്ദരി നയൻതാരയ്ക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികള്‍ ജനിച്ചത് ഏറെ വാര്‍ത്താപ്രധാന്യം നേടിയതിന് പിന്നാലെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് വിവാദമുയര്‍ന്നിരുന്നു. തമിഴ്നാട് ആരോഗ്യവകുപ്പാണ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വാടക ഗര്‍ഭധാരണവും ചികിത്സയും പ്രസവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം.

ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്‌നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നയന്‍താരയും വിഘ്നേഷും രാജ്യത്തെ വാടക ഗർഭധാരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നതോടെ ഇതില്‍ അന്വേഷണം നടത്തുമെന്നും ദമ്പതികളോട് ഇത് സംബന്ധിച്ച് വിശദീകരണം തേടുമെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ നേരത്തെ അറിയിച്ചിരുന്നു.

രാജ്യത്ത് നിലവിലെ വാടക ഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല, വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവനും വിവാഹിതരായത്. തങ്ങള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നതായി കഴിഞ്ഞ ദിവസമാണ് വിഘ്നേഷ് ശിവന്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.

Top