കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എന്‍ ഭാസുരാംഗന്റെ ആരോഗ്യനില മോശമായി തുടരുന്നു

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐ നേതാവ് എന്‍ ഭാസുരാംഗന്റെ ആരോഗ്യനില മോശമായി തുടരുന്നു. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് ഭാസുരാംഗനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.

പ്രതിക്ക് ശാരീരിക അവശതകള്‍ ഉണ്ടെങ്കില്‍ ജയില്‍ സൂപ്രണ്ടിനോട് ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചാണ് ഭാസുരാംഗനെ കോടതി റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡ് ഒഴിവാക്കാന്‍ പ്രതിഭാഗം വക്കീല്‍ ഭാസുരാംഗന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇ ഡി എതിര്‍ക്കുകയായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കോടതി ഭാസുരാംഗനെയും മകന്‍ അഖില്‍ ജിത്തിനെയും അടുത്തമാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തത്.

പരിശോധന പൂര്‍ത്തിയാക്കി ഇഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനിരിക്കെയാണ് ഭാസുരാംഗന് ഹൃദയാഘാതം ഉണ്ടായത്.ഇന്നലെ വൈകിട്ടോടെ ആരോഗ്യനില വീണ്ടും മോശമായി. അതിനിടെ കണ്ടല ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഇഡി ശനിയാഴ്ച ഭാസുരാംഗന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത കൂടുതല്‍ രേഖകളുടെ പരിശോധന ഇന്നും തുടരും.

 

Top