‘സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നത് ചിലരുടെ ശീലം’; വീഡിയോയുമായി വീണാ ജോര്‍ജ്

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒരു ലിഫ്റ്റും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പ്രമുഖ ചനല്‍ വാര്‍ത്ത നല്‍കിയിരിക്കതുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു.വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം എന്തെന്ന് ചോദിച്ച മന്ത്രി മെഡിക്കല്‍ കോളേജില്‍ ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. അത്യാഹിത വിഭാഗത്തില്‍ നാല് ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ടെന്നും മന്ത്രി കുറിച്ചു.

വീണാ ജോര്‍ജിന്റെ കുറിപ്പ്:

നിരന്തരം സര്‍ക്കാര്‍ ആശുപത്രികളെ കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കുറിച്ചാണ് വാര്‍ത്ത. അത്യാഹിത വിഭാഗത്തില്‍ നിന്ന് കാത്ത് ലാബിലേക്കും കാര്‍ഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനല്‍ കൊടുത്തിരിക്കുന്ന വാര്‍ത്ത. എന്താണ് യാഥാര്‍ത്ഥ്യം?

അത്യാഹിത വിഭാഗത്തില്‍ 4 ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പല ബ്ലോക്കുകളായി 20 ഓളം ലിഫ്റ്റുകളുണ്ട്.നെഞ്ചുവേദനയുമായെത്തുന്ന രോഗികള്‍ക്ക് ഒട്ടും വൈകാതെ കാത്ത് ലാബ് പ്രൊസീജിയറിന് കൊണ്ട് പോകുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പാക്കുന്നതിനുമാണ് ചെസ്റ്റ് പെയിന്‍ ക്ലിനിക്ക് 6 മാസം മുമ്പ് അത്യാഹിത വിഭാഗത്തില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചത്. അവിടെ നിന്ന് നേരിട്ട് കാത്ത് ലാബിലേക്കും ഐസിയുവിലേക്കും കൊണ്ട് പോകുന്നതിനാണ് ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഈ ലിഫ്റ്റ് കേടല്ല. അഥവാ ലിഫ്റ്റ് കേടായാല്‍ മറ്റൊരു ലിഫ്റ്റ് കൂടി ആ നിലയിലേക്കുണ്ട്. 4 ലിഫ്റ്റുകളാണ് അത്യാഹിത വിഭാഗത്തോടനുബന്ധിച്ചുള്ളത്.

Top