പാക്കിസ്ഥാനില്‍ ചൈന നിര്‍മ്മിച്ച ഗ്വാദാര്‍ തുറമുഖത്തിന് സമീപം ഗ്രനേഡ് ആക്രമണം

ക്വെറ്റ: പാക്കിസ്ഥാനില്‍ ചൈന നിര്‍മ്മിച്ച ഗ്വാദാര്‍ തുറമുഖത്തിന് സമീപം തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനു നേരെ ഗ്രനേഡ് ആക്രമണം, 26 തൊഴിലാളികള്‍ക്ക് പരിക്ക്.

കഴിക്കുന്നതിനിടെയാണ് തൊഴിലാളികള്‍ക്കു നേരെ ആക്രമണം ഉണ്ടായത്.

മോട്ടോര്‍ സൈക്കിളിലെത്തിയ ആക്രമികള്‍ കെട്ടിടത്തിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇമാം ഭക്ഷ് വ്യക്തമാക്കി.

ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന മേഖലയാണ് ഇത്. സാമ്പത്തിക ഇടനാഴിയില്‍ നിര്‍ണായകമാവുന്ന ഗ്വാദാര്‍ തുറമുഖത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പടിഞ്ഞാറന്‍ ചൈനയെ മിഡില്‍ ഈസ്റ്റ്, യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖല കൂടിയാണ് ഗ്വാദാര്‍ തുറമുഖം.

ബലൂചിസ്ഥാന്‍ പ്രവിശ്യയിലുള്‍പ്പെടുന്ന ഈ മേഖലയിലൂടെ ‘വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി കടന്നു പോകുന്നതില്‍ നേരത്തെ തന്നെ ബലൂച്ചിലെ വിമതര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രദേശത്തെ സമ്പത്തും വിഭവങ്ങളും കൊളളയടിക്കുകയും ചൂഷണം ചെയ്യാനുമാണ് ശ്രമമെന്നാണ് വിമത നേതാക്കളുടെ വാദം. ഈ വാദം മുന്‍നിര്‍ത്തി ഗ്വാദാര്‍ ആഴക്കടല്‍ തുറമുഖ പദ്ധതി ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളെയും അവര്‍ എതിര്‍ത്തിരുന്നു.

അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ മേഖലയുമായി അതിര്‍ത്തി പങ്കിടുന്ന ബലൂച്ച് മേഖലയില്‍ വിഘടനവാദികളുടേയും തീവ്രവാദികളുടേയും ശക്തമായ സാന്നിധ്യമുണ്ടെന്നാണ് സുരക്ഷാസേന നല്‍കുന്ന വിവരം.

ചൈനയുടെ എക്കാലത്തേയും സ്വപ്ന പദ്ധതിയായ സാമ്പത്തിക ഇടനാഴി വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്കെതിരെ വിഘടനവാദികളും രംഗത്തെത്തിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ 2014 മുതല്‍ നടന്ന ആക്രമണത്തില്‍ അമ്പതോളം പാക് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

57 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ച് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക ഇടനാഴി പദ്ധതിക്ക് എല്ലാ വിധ സുരക്ഷയും ഒരുക്കുമെന്ന് പാക്കിസ്ഥാന്‍ ചൈനയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ മൂന്നോളം തവണയാണ് പദ്ധതിയുമായി സഹകരിക്കുന്നവര്‍ക്കെതിരെ മേഖലയില്‍ ആക്രമണമുണ്ടാവുന്നത്. ഇത് ഇരു രാജ്യങ്ങളിലും ആശങ്ക വിതച്ചിട്ടുണ്ട്.

Top