അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും

പത്തനംതിട്ട: അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്. 12.30 മുതല്‍ 1.30 വരെ പത്തനംതിട്ട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം. പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതിയോടെ രണ്ടു മണിക്ക് ആണ് ഖബറടക്കം. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതി നല്‍കുക.

സംസ്ഥാന സര്‍ക്കാരിന് വേണ്ടിയും മുഖ്യമന്ത്രിക്ക് വേണ്ടിയും ജില്ലാ കളക്ടര്‍ റീത്ത് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസമായിരുന്നു വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഫാത്തിമ ബീവി അന്തരിച്ചത്. സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായ ഫാത്തിമ ബീവി തമിഴ്‌നാട് ഗവര്‍ണര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം തുടങ്ങി രാജ്യത്തിന്റെ ഔദ്യോഗിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ആയി. 1980 ജനുവരിയില്‍ ഇന്‍കംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.

1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്.

Top