സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനം റദ്ദാക്കിയ ഉത്തരവിനെതിരെ ഗവർണർ അപ്പീൽ നൽകും

തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ ഗവർണറുടെ തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഗവർണർ. ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാമെന്നാണ് ഗവർണർക്ക് ലഭിച്ച നിയമോപദേശം. സിംഗിൾ ബെഞ്ച് ഉത്തരവിൽ പിഴവുകൾ ഏറെ ഉണ്ടെന്ന് നിയമോപദേശത്തിൽ പറയുന്നു. നാളെയോ മറ്റന്നാളോ അന്തിമ തീരുമാനം ഉണ്ടാകും

കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

സെനറ്റംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നാണ് ഗവർണർ ആരോപിച്ചത്. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കാനാണ് സെനറ്റ് ശ്രമിച്ചതെന്നും ഗവർണർ ആരോപിച്ചിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോയി. ഇതോടെയാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്.

Top